Skip to main content

നിങ്ങൾ എന്നെ അവിശ്വാസിയാക്കി

             അമ്പലങ്ങൾക്കും പള്ളികൾക്കും നന്ദിപറയണം . അന്ന് അവിടെ ഞാൻ കണ്ണടച്ചു നിന്നിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ? ഒരു നടയിൽ നിന്നും മറ്റൊരു നടയിലേക് നടന്നു നീങ്ങുന്ന ദൈർഘ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് .പ്രാർത്ഥിക്കുവാൻ എനിക്ക് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ നടന്നു നീങ്ങും. അടുത്തുണ്ടായിരുന്നവരെല്ലാം നടന്നുനീങ്ങും. ചുറ്റിനും വായിനോക്കി നിന്നിട്ടു ഒടുവിൽ പ്രാർത്ഥിക്കുവാൻ തുടങ്ങുമ്പോൾ ഒപ്പമുള്ളവർ നടന്നാൽ കുട്ടിയായ ഞാൻ എന്ത് ചെയ്യും ? ഒപ്പം നടക്കുക , അത്രതന്നെ .ചിലനടകളിൽ ചിലർ കുറെ നേരം ചെലവിടുന്നത് കാണാം. ഭൂതത്താൻ മാടൻ തുടങ്ങിയവയ്ക്ക് സമയം കുറവാണ് .അതെന്താണാവോ എന്ന് പലവട്ടം ചിന്തിച്ചതാണ് .
ഒരിക്കൽ അർച്ചന കഴിപ്പിച്ചു കിട്ടിയ പ്രസാദം വാങ്ങുമ്പോൾ ഒരു ചില്ലറപൈസ പൂജാരിക്ക് ഇട്ടുകൊടുത്തതാണ്. അറിയാതെയെപ്പോഴോ ഞാൻ അയാളുടെ കയ്യിൽ തൊട്ടു . ഇനി അങ്ങനെ പാടില്ല എന്നാണ് , അയാൾ എന്നെ വിലക്കിയത് .ഒപ്പമുള്ളോരും പറഞ്ഞു തന്നു പൈസ ഇട്ടു കൊടുക്കുമ്പോൾ കൈയിൽ തൊടാതെ കൊടുക്കണം. കോരനും കൂട്ടരും തംബ്രാന്റെ കൈയ്യീന്ന് കൂലി വാങ്ങാൻ നിന്നത്പോലെയാണോ എന്ന് ചോദിച്ചറിയുവാൻ വീണ്ടും നാളുകൾ വേണ്ടി വന്നു എനിക്ക്. ചിലനടകളിൽ പൂജാരി മുഖം തിരിഞ്ഞു പടിയിറങ്ങി വരുന്നത് കണ്ടിട്ടുണ്ട് .രാജാവിനെ വണങ്ങി മടങ്ങിയ ഒരു പ്രജയപോലെ അയാൾ വണങ്ങി ഇറങ്ങുന്നത് ഒരത്ഭുതക്കാഴ്ചയായിരുന്നു. നൂറുക്കണക്കിന് ചോദ്യങ്ങൾ എന്റെ മനസിന് തൊടുത്തുവിട്ട മണ്ണാണ് അവിടം. അമ്പലനടകൾ എനിക്ക് പാഠശാലകളായി.
പഠിച്ചതെല്ലാം ക്രിസ്തീയസഭകളുടെ സ്ഥാപനങ്ങളിലാണ് .സ്‌കൂളിലെ ചാപ്പലിൽ പോകുക ഒരു ശീലമായിരുന്നു എനിക്ക്. അവിടെ പലരും മുട്ടിൽ ഇഴഞ്ഞുകൊണ്ട് പടികയറുന്നത് കണ്ടിട്ടുണ്ട് . ഒരുപടി വിട്ടുകൊണ്ട് മൂന്നാമത്തേതിൽ ചവുട്ടിക്കയറും ചിലർ. ചാപ്പലിലെ ബെഞ്ചിൽ കണ്ണടച്ചിരിക്കാതെ ഞാൻ മുൾക്കിരീടം ചൂടിയ ഒരു മനുഷ്യനെ വെറുതെ നോക്കിയിരുന്നിട്ടുണ്ട് . നോക്കിയിട്ടുള്ളപ്പോഴെല്ലാം കണ്ണുനിറഞ്ഞിട്ടുണ്ട് . എന്തോ ഏതെങ്കിലുമൊരു 'ദൈവത്തെ' നോക്കി ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ക്രിസ്തുവിനെ നോക്കിമാത്രമാണ് .അവിടെയും തൊടുത്തുവിടാൻ നൂറിൽപരം ചോദ്യങ്ങൾ കൈവശം വന്നുചേർന്നു .
ഒന്ന് ചിന്തിച്ചാൽ അമ്പലനടകളിലും പള്ളിമുറ്റങ്ങളിലുമല്ലേ ഓരോ നാസ്തികനും ജന്മം കൊള്ളുന്നത്? അവിടെ വെച്ചല്ലേ ഞാൻ യുക്തിയുടെ കൈപിടിച്ചു അവിടെനിന്നെല്ലാം ഇറങ്ങിപ്പോന്നത് ?

Comments

Popular posts from this blog

Sweetness of Solitude

Sweetness of solitude came after all that soured. All that soured poured that plenty on me. "Plenty" I called them! humans, deeds, words,and silences, all that failed in ups and downs at turns and twists, I met Plenty, the melancholic! Like a sleeping cat, Alarmed.  Like an anxious rabbit gazing astray, Conscious. "Enough of you," I screamed. One odd day,  A new green sprouted at the sill, the spirits of solitude freed my sleep, came in new clothes and in new shoes,  and sat on my tougue tip the sweetness of Solitude.

ഫ്ലാറ്റ്

സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ.  ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്! നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ. വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ...

ബലികുടീരങ്ങളെ

 15 മാർച്ച് 2006 . "റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ." അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻ‌കാളി ഹാൾ . അന്നത്തെ വി. ജെ . ടി ഹാൾ . സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ . "ആരാണ് മരിച്ചു പോയത് ? ജി ദേവരാജൻ മാസ്റ്റർ ."  അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല. നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്. ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്...