Skip to main content

ബലികുടീരങ്ങളെ

 15 മാർച്ച് 2006 .


"റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ."


അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും

അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻ‌കാളി ഹാൾ .

അന്നത്തെ വി. ജെ . ടി ഹാൾ .

സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ .


"ആരാണ് മരിച്ചു പോയത് ?

ജി ദേവരാജൻ മാസ്റ്റർ ."


 അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ

പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല.

നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്.


ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ

വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്കൂട്ടത്തിലേക്ക്  ഒരു വെള്ള കാറിൽ മാസ്സ് എൻട്രിയിൽ ഇറങ്ങിയ സഖാവിനെ ഞാൻ വ്യക്തമായി ഓർക്കുന്നു .


"ഇതാരാ?"

"വി . എസ് ."


അച്ഛൻ ചോദിക്കുന്നതിനെല്ലാം കൃത്യമായി മറുപടി കൊടുക്കാൻ സാധിച്ചാൽ എനിക്ക് വലിയ സന്തോഷമായിരുന്നു . നല്ല തിരക്കായതുകൊണ്ട് അച്ഛൻ എന്നെ എതിർവശത്തുള്ള ഒരു കടയിൽ കൊണ്ടുപോയി പൈനാപ്പിൾ ജ്യൂസ് വാങ്ങിത്തന്നു . എനിക്ക് ചിലകാര്യങ്ങളിൽ വല്ലാത്ത ഓർമ്മയാണ് . ഒരാളെ ആദ്യം കണ്ട ദിവസം, അവർ ധരിച്ച വസ്ത്രം, ഞാൻ ധരിച്ച വസ്ത്രം , സ്ഥലങ്ങൾ, ചിലപ്പോൾ കഴിച്ച ഭക്ഷണം പോലും ഓർമ്മയുണ്ടാകും. സുഹൃത്തുക്കൾ എന്റെ കഴിവുകളിൽ ഒന്നായി അംഗീകരിച്ചിട്ടുള്ള ഒന്നാണിത് .

എന്നിട്ടും മാസ്റ്ററുടെ മുഖം ഞാൻ നേരെ ഓർക്കുനില്ലല്ലോ. ആ ജനക്കൂട്ടത്തിൽ കുട്ടിയായ ഞാൻ അത് കണ്ടിട്ടുപോലുമുണ്ടാവില്ല. കൗമാരത്തിൽ ഞാനും സുഹൃത്തുക്കളും അലഞ്ഞു നടന്നതും കൗതുകം നന്നേ കുറവ് തോന്നിയതുമായ സാഫല്യം കോംപ്ലെക്സിലെ ഒരു കടയിൽ നിന്നുമാണ് കുട്ടിയായ ഞാൻ അന്ന് ജ്യൂസ് കുടിച്ചുകൊണ്ട് നിന്നത് . ആ ചിത്രം വ്യക്തമായി എന്റെ മനസിലുണ്ട് .


അവിടെ നിന്ന് നോക്കിയാൽ വി. ജെ . ടി ഹാളിനു ചുറ്റും എനിക്ക് സുപരിചിതമായിരുന്ന ചെങ്കൊടികൾ പാറിപ്പറക്കുന്നുണ്ടായിരുന്നു.വലിയ സ്‌പീക്കറുകളിൽ നിന്നും കേട്ടുകൊണ്ടിരുന്ന

  'നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ

നിന്നണിഞ്ഞ കവചങ്ങളുമായി ...' എന്ന വരികൾ എനിക്കന്ന് 'സ്പീഡുള്ള പാട്ടിന്റെ' വരികളാണ്.  

 "ഈ പാട്ട് നമ്മടെ റോസ് പുസ്തകത്തിലുണ്ടോ ? "ഞാൻ അച്ഛനോട് ചോദിച്ചു,

" റോസ് പുസ്തകത്തിന്റെ പുറകിലുണ്ട് ഈ പാട്ട്. വരികൾ വയലാർ.

സംഗീതം ജി . ദേവരാജൻ ". അച്ഛൻ പറഞ്ഞുതന്നു.

വി. ജെ . ടി. ഹാളിനെക്കുറിച്ച് എന്റെ ആദ്യത്തെ ഓർമ്മ ഇങ്ങനെയാണ് .

അതിനുള്ളിൽ നിശ്ചലമായി കിടന്നിരുന്ന മാസ്റ്ററെ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.

ഓർമ്മയിൽ ആദ്യമായി , ' ബലികുടീരങ്ങളെ ...'




Comments

Popular posts from this blog

ഫ്ലാറ്റ്

സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ.  ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്! നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ. വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ...

ടൈഗർ ബിസ്ക്കറ്റ്

കാർ പാർക്ക് ചെയ്യാൻ അവിടെ സ്ഥലമില്ലായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. സ്റ്റിയറിങ് തിരിയുന്നിടത്തേക്ക് മനസ്സ് എത്തുന്നുമില്ലായിരുന്നു. ഷീലയും മകളും അവളെ കാണുമോ കണ്ടാൽ എങ്ങനെയാകും എന്നെല്ലാമുള്ള ടെൻഷനായിരുന്നു എനിക്ക്.  ഗസ്റ്റ് ഹൗസിന്റെ സൈഡിലുള്ള  സ്ഥിരം സ്ഥലത്ത് ഞാൻ പാർക്ക് ചെയ്തു.  റോഡ് മുറിച്ചുകടന്നാലേ ഷോപ്പിംഗ് ചെയ്യാൻ പറ്റുള്ളൂ.  എന്റെ ഊഹം തെറ്റിയില്ല. ഞാൻ വരുമെന്ന് കരുതി അവൾ എത്തിയിരുന്നു. ബസ് സ്റ്റോപ്പിന്റെ മുന്നിൽ എന്നെ കണ്ടതും അവൾ റോഡ് മുറിച്ച് കടന്ന് ഗസ്റ്റ് ഹൗസിന്റെ ഗേറ്റിനു മുന്നിലെത്തി.  ഷീലയും മകളും അത് കണ്ടുകാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ കാറിൽ നിന്നും  പുറത്തേക്കിറങ്ങി.  ഞങ്ങൾ എന്നും കാണാറുള്ള  ഇടവഴിയിലേക്ക് ഞാൻ വേഗത്തിൽ നടന്നു . അവൾ എന്നെ പിന്തുടർന്നെത്തി. "നിറങ്ങളെവിടെയാണ്? കാർ ഓഫ് ചെയ്തിട്ട് എങ്ങോട്ട് പോയതാണ്? ഞങ്ങളിതിനകത്ത് ചൂടെടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട്  നേരം കുറേയായല്ലോ.നിങ്ങൾ വരുന്നുണ്ടോ ഇല്ലയോ." ഷീല ഫോൺ വിളിച്ച് ധൃതിപ്പെട്ടു. "ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം. അർജെന്റ് ആണ്. നിങ്ങൾ നടന്നോളു ഞാൻ വന്നേക്കാം...

വീട്ടുമുറ്റത്ത്

പുലർച്ചെ അഞ്ചരയോളം വെളുത്തിട്ടുണ്ട്. എന്റെ വീടിനകം ഇരുണ്ടുതന്നെ കിടപ്പുണ്ട്. ഇടതുവശത്തെ കൈലാസ് ഭവനിൽ ഇന്നലെ വച്ചുകെട്ടിയ ട്യൂബ് ലൈറ്റുകൾ അണച്ചിട്ടില്ല. ചെമന്ന കസേരകൾ അവരുടെ മുറ്റത്ത് ഇനിയൊരാഴ്ച വരെ കിടപ്പുണ്ടാകും. അവിടുത്തെ മുത്തച്ഛന്റെ ഫോട്ടോയും കരിങ്കൊടിയുമാണ് ഈ റോഡിൽ പുതുതായിയുള്ളത് . രാത്രി ഉറങ്ങിയുണരുന്നതേയുള്ളു. എട്ടരമണിയാകുമ്പോൾ അപ്പുറത്തേയ്ക്ക് ചെല്ലണം.   ഞാൻ മുൻവശത്തെ റീഡിങ് റൂമിലെ പൊടിപിടിച്ച എന്റെ കിളിവാതിലിൽക്കൽ ഇരിപ്പാണ്. അടഞ്ഞുപൂട്ടി കിടന്നിരുന്നതുകൊണ്ടല്ല റോഡരികിലെ വീടായതുകൊണ്ടാണ് പൊടിവാതിലായത്. അടിച്ചുവാരാൻ ചിലവഴിക്കുന്ന സമയംകൊണ്ട് അവിടെയിരുന്ന് കാഴ്‌ചകൾ കാണാൻ തോന്നിപ്പോകും.    " ആരാധികേ ...മഞ്ഞുപെയ്യുംവഴിയരികെ ..." എന്ന  പള്ളിപ്പാട്ടിന്റെ പതിഞ്ഞ ഈണമുള്ള ഗാനമാണ് എന്നും അതിരാവിലെ ഇവിടെയിരിക്കുമ്പോ എനിക്ക് കേൾക്കാനിഷ്ടം. ഇയർഫോണിലൂടെ 'ആരാധികേ...' അപ്പുറത്ത് മരണവീടാണ്! പാട്ടുകേൾക്കുമ്പൊൾ ആരും കേൾക്കരുതല്ലോ .  പൊടിവാതിലിനു വലതുവശത്തേക്ക് നോക്കിയാൽ തേരകത്തെ മഞ്ഞുമൂടിയ മരക്കൂട്ടങ്ങൾ കാണാം. അവിടെ നിന്നും 'കൗസല്യ സുപ്രജാ...' കേൾക്കാൻ ഇനിയും അ...